കാസര്‍ഗോഡ്: മേലുദ്യോഗസ്ഥരുടെ വ്യക്തിവിരോധത്തിന് ഒരു വനിതാ ഡോക്ടര്‍ക്കു ബലികഴിക്കേണ്ടിവന്നത് താന്‍ കഷ്ടപ്പെട്ട് പഠിച്ചുനേടിയ സ്വന്തം കരിയര്‍. കള്ളാര്‍ മാലക്കല്ല് സ്വദേശി ഡോ. സുനി ജോസഫിനാണ് (49) ഈ ദുര്‍വിധി.
കുറ്റക്കാരാണെന്നു തെളിഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും ശിക്ഷാനടപടിക്കു വിധേയമാകുന്ന കാലഘട്ടത്തില്‍ ശമ്പളത്തിന്റെ 60 ശതമാനം തുക അനുവദിക്കാറുണ്ട്. എന്നാല്‍ ഇവർക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞിട്ടും കഴിഞ്ഞ 12 വര്‍ഷമായി ശമ്പളമായോ മറ്റ് ആനുകൂല്യമായോ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ആദ്യം നഴ്സ്, പിന്നെ ഡോക്ടര്‍
കണ്ണൂര്‍ ഗവ. സ്കൂള്‍ ഓഫ് നഴ്സിംഗില്നിന്നു നഴ്സിംഗ് പാസായ സുനി 2003ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. നാലു വര്‍ഷം തലശേരിയിലും കാസര്‍ഗോഡുമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തു. പിഎസ്സി വഴി നിയമനം ലഭിക്കുന്ന നഴ്സുമാര്‍ക്ക് എംബിബിഎസ് പ്രവേശനം നേടാന്‍ അവസരമുണ്ട്. നഴ്സുമാരില്‍നിന്ന് എന്‍ട്രന്‍സ് പരീക്ഷ നടത്തി അതില്‍ സംസ്ഥാനത്ത് ഏറ്റവുമധികം സ്കോര്‍ നേടുന്ന ഒരാള്‍ക്ക് എംബിബിഎസ് പഠനത്തിന് അവസരം ലഭിക്കും. അങ്ങനെ അവസരം ലഭിച്ചയാളാണു സുനി ജോസഫ്. അങ്ങനെയാണ് പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമനം ലഭിക്കുന്നത്. എന്നാല്‍, നാലു വര്‍ഷം മാത്രമാണ് അവര്‍ക്ക് ഡോക്ടറായി സേവനം ചെയ്യാന്‍ സാധിച്ചത്.
അര്‍ഹതപ്പെട്ട അവധിയെടുത്തത് കുറ്റം
2008 ഒക്ടോബര്‍ 20നാണ് ഡോ. സുനി പനത്തടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായി ചുമതലയേല്‍ക്കുന്നത്. ഡോ. സുനിയെക്കൂടാതെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പ്രതിദിനം ഇരുനൂറോളം രോഗികളെ ഇവിടെ പരിശോധിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 23നു ഡോ. സുനിക്ക് ചികുന്‍ഗുനിയ ബാധിക്കുന്നത്. ഇതേത്തുടര്‍ന്ന് രണ്ടാഴ്ച അവധിയെടുത്തു.
അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും കടുത്ത സന്ധിവേദനമൂലം നടക്കാന്‍ പോലും സാധിക്കാത്തതിനാല്‍ നാലു ദിവസംകൂടി അവധിക്ക് അപേക്ഷ നല്കി. എന്നാല്‍, അവധി അനുവദിക്കുകയോ പകരം ക്രമീകരണം ഏര്‍പ്പെടുത്തുകയോ ചെയ്യാതിരുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തു.
ഇതോടെ കടുത്ത സന്ധിവേദന മൂലം പുളയുന്ന ഡോ. സുനി ഇരുനൂറോളം രോഗികളെ പരിശോധിക്കേണ്ട സ്ഥിതിവന്നു. ഇതോടെ അന്നേദിവസത്തെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെ അധികൃതരുടെ കണ്ണിലെ കരടായി ഡോക്ടര്‍ മാറി. മുഴുവന്‍ ഉത്തരവാദിത്വങ്ങളും സുനിയുടെ മേല്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഡോ. സുനി ഒപ്പിട്ടിരുന്ന അറ്റന്‍ഡൻസ് രജിസ്റ്റര്‍ മാറ്റി പകരം അവരുടെ പേരില്ലാത്ത പുതിയ രജിസ്റ്റര്‍ വച്ചു.
പീഡനങ്ങളും പോരാട്ടങ്ങളും
താന്‍ നേരിട്ട അനീതിക്കെതിരേ ഡോക്ടര്‍ വനിതാ കമ്മീഷനെയും മനുഷ്യാവകാശകമ്മീഷനെയും സമീപിച്ചു. പിന്നീട് തനിക്കെതിരേ വ്യാജപരാതികളും ഇതേത്തുടര്‍ന്നുള്ള വകുപ്പുതല നടപടികളുടെ കുത്തൊഴുക്കിനെയാണ് ഡോ. സുനി നേരിടേണ്ടിവന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ മോഹനന്‍നായര്‍ (54) എന്നയാള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണു ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ പരിക്കേറ്റയാള്‍ക്കു കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും ഇത് പോലീസ് കോടതിയില്‍ ഹാജരാക്കിയ വൂണ്ട് സര്‍ട്ടിഫിക്കറ്റ് രേഖാമൂലം തെളിയിച്ചതായും ഡോക്ടര്‍ വ്യക്തമാക്കി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിച്ചു എന്ന വാദം പൂര്‍ണമായി പൊളിഞ്ഞിരുന്നു.
സസ്പെന്ഷന് നിലനില്‍ക്കേ, താനും മാതാപിതാക്കളും താമസിച്ചിരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അന്യായമായി കൈയേറുകയും സാധനങ്ങളെല്ലാം വാരിവലിച്ച് പുറത്തിട്ട് തീയിട്ടതായും ഡോക്ടര്‍ ആരോപിക്കുന്നു. സസ്പെന്ഷന് നിലവിലുണ്ടായിട്ടും പിന്നീട് കരിവെള്ളൂര്‍ ഗവ. ആശുപത്രിയിലേക്കു തന്നെ സ്ഥലം മാറ്റിയെങ്കിലും ഹാജര്‍ ബുക്ക് നല്‍കാതെ നിയമനം അട്ടിമറിച്ചു. ഇതിനെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും അതും അധികൃതർ അട്ടിമറിക്കുകയായിരുന്നു. ജോലി സംബന്ധിച്ചും ഔദ്യോഗിക സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനീതിപരമായി കൈയേറി രേഖകളും വീട്ടുപകരണങ്ങളും പൂര്‍ണമായി നശിപ്പിച്ച വിഷയത്തിലും ഡോ. സുനി ജോസഫ് വിവിധ തലങ്ങളില്‍ പരാതി നല്‍കിയിരുന്നു.
വനിതാ കമ്മീഷന് ഹിയറിംഗില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന് എന്‍. കോബ്രഗഡയോടും കാസര്‍ഗോഡ് ജില്ലാ കളക്ടറോടും വിഷയത്തില്‍ ഹിയറിംഗ് പൂര്‍ത്തിയാക്കി ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉത്തരവ് ഇറങ്ങിയില്ലെന്ന് അവര്‍ പറയുന്നു.
2024 ഓഗസ്റ്റ് 12, 2025 മാര്‍ച്ച് എട്ട്, 2025 മാര്‍ച്ച് 22 എന്നീ തീയതികളില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്ന് ഡോക്ടര്‍ കണ്ണീരോടെ പറയുന്നു.
മേലധികാരികളില്‍ നിന്നും സമാനതകളില്ലാത്ത പീഡനം ഏറ്റുവാങ്ങേണ്ടിവന്നിട്ടും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ ഡോക്ടര്‍ക്കു സംശയമൊന്നുമില്ല. നിലവില്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സൗജന്യ ആതുരസേവനം നടത്തുകയാണിവര്‍.