കണ്ണൂർ: പി. വി. അൻവറിന് മുന്നിൽ യുഡിഎഫ് പൂർണമായി വാതിൽ അടച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു.
അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്നും സുധാകരൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും. എന്നാൽ മത്സരം കടുക്കും. എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും സുധാകരൻ പ്രതികരിച്ചു. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. അൻവറിനെ കൊണ്ടുവരാൻ പാർട്ടിയുടെ സമ്മതത്തോടെ തന്നെ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.