മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനം. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നു ലീഗ് യോഗത്തിൽ വിമർശനമുയർന്നു. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
മുസ്ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു.
വി.ഡി. സതീശൻ മുന്നണിമര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. നേരത്തേ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്പോൾ മുസ്ലിം ലീഗിന്റെ നയപരമായ ഇടപെടലിലൂടെ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണി പ്രവർത്തകർക്കുണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോണ്ഗ്രസ് ഇല്ലാതാക്കിയിരിക്കുന്നു.
2026ലെ തെരഞ്ഞെടുപ്പാണ് മുഖ്യവിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, തെരഞ്ഞെടുപ്പ് ചുമതലകൾക്കായി ലിസ്റ്റ് ചെയ്ത പോഷകസംഘടനകളുടെ അടക്കം വിവിധ തലങ്ങളിലെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗമാണ് മലപ്പുറം ലീഗ് ഹൗസിൽ നടന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായത്. അല്ലാതെ ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യംവച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.