നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. “പൂവും പുല്ലും’ ആയിരിക്കും ചിഹ്നം. നിലന്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. “ഒന്‍പത് വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. പണം വന്നുകൊണ്ടേയിരിക്കുന്നു. പ്രചാരണം ഏറ്റെടുത്തവർ ഒട്ടേറെ പേരാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട്”- അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇന്നലെയും പി.വി. അൻവർ രൂക്ഷവിമർശനമുന്നയിച്ചു. വി.ഡി. സതീശന്റെ കാല് നക്കി മുന്നോട്ടു പോകാനില്ലെന്നും പോരാടി മരിക്കാൻ ഒരുക്കമാണെന്നും അൻവർ വ്യക്തമാക്കി. “വി.ഡി. സതീശനിൽ ഹിറ്റ്ലറിന്റെ രൂപമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിൽ നടക്കുന്നത് ഹിറ്റ്ലറിസമാണ്. സതീശനു പിന്നിൽ പിണറായി വിജയനാണ്.
അൻവറിനെ ഒരുതരത്തിലും അടുപ്പിക്കരുതെന്നാണ് നിർദേശം. പിണറായിയുടെ സഹായമില്ലെങ്കിൽ പറവൂരിൽ സതീശൻ വിജയിക്കില്ല. ഇനി സ്വയം കൊലയ്ക്കു നിന്നുകൊടുക്കാനില്ല. സതീശനും ചില ഹരിത എംഎൽഎമാരും കോണ്‍ഗ്രസിനെ കുട്ടിച്ചോറാക്കി. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകിയാൽ കേരളത്തിൽ യുഡിഎഫിന്റെ അവസാനമാണെന്നു പറഞ്ഞ വ്യക്തിയാണ് സതീശൻ. ലീഗുകാർ ഈ നേതൃത്വം അംഗീകരിക്കുമോ; മറുപടി പറയണം”- അൻവർ പറഞ്ഞു.
“കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ അറിയാതെയായിരുന്നു നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം. ഷൗക്കത്തിനെതിരായ ജനവികാരം ശക്തമാണ്. ആര്യാടൻ ഷൗക്കത്തിനു വിജയിക്കാനാകില്ല. വ്യാപാരി വ്യവസായി സമൂഹവും അദ്ദേഹത്തിനെതിരാണ്. ഷൗക്കത്തിനു മുസ്ലിം സമുദായത്തിന്റെ പിന്തുണയില്ല.
എംഎൽഎസ്ഥാനം രാജിവയ്ക്കുന്പോൾ വീണ്ടും മത്സരിക്കുമെന്നു പറയാമായിരുന്നെങ്കിലും ഞാനത് ചെയ്തില്ല. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫിനു വഴി തുറക്കുകയാണു ചെയ്തത്. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിന് അതു വലിയതോതിൽ ഗുണം ചെയ്യുമായിരുന്നു. അതിനാലാണു ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നും ഷൗക്കത്തുമായി മുന്നോട്ടു പോകുന്നത് അബദ്ധമാണെന്നും പറഞ്ഞത് പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷമാണു ഭിന്നതയുണ്ടായത്”-അൻവർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെയും അൻവർ വിമർശിച്ചു. ശബരിമല വിഷയത്തിലെ സ്വരാജിന്റെ നിലപാട് ജനം മറന്നിട്ടില്ല. പാലക്കാട്ട് മത്സരിക്കുന്പോൾ രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ കൊടുത്തിരുന്നു.
സ്വകാര്യമായി എന്നെ വന്നു കണ്ടിരുന്നു. എന്റെ ജീവൻ നിലന്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്. 2026ലെ തെരഞ്ഞെടുപ്പു വരെ ഒരുപക്ഷേ ഞാൻ ജീവിച്ചിരിക്കും. ജനങ്ങൾ നിലന്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. മരണത്തെ ഭയമില്ല. എന്റെ ജീവൻ നിലന്പൂരിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു”- അൻവർ പറഞ്ഞു.