മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം അദ്ദേഹവുമായി സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഒരു വാർത്താചാനൽ പുറത്തുവിടുകയും ചെയ്തു.
അൻവർ മത്സര സാദ്ധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.സിപിഎമ്മിനെയും പിണറായിസത്തെയും തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും അതിനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസ ലംഘകരുമായി ഇനി ബന്ധമില്ലെന്ന് അൻവർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ രാവിലെ വാർത്താസമ്മേളനത്തിൽ അൻവർ ആദ്യം പറഞ്ഞത്. എന്നാൽ വൈകിട്ടോടെ നിലപാട് മാറ്റി. മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ധമുണ്ടെന്നും നിരവധി പേര്‍ പണവുമായി സമീപിക്കുന്നുവെന്നുമാണ് അന്‍വര്‍ വൈകുന്നേരം നിലപാട് മാറ്റിക്കൊണ്ട് പറഞ്ഞത്.
യുഡിഎഫ് പ്രവേശനം ഏറക്കുറെ അടഞ്ഞ അദ്ധ്യായമായതോടെ അൻവർ മത്സരിക്കാൻ തന്നെയാണ് സാദ്ധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. അധികം വൈകാതെതന്നെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് പതിനായിരത്തിൽ കുറയാതെ വോട്ടുനേടി ശക്തിതെളിയിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലേക്കുള്ള .പ്രവേശനം എളുപ്പമാകുമെന്നാണ് അൻവറിന്റെയും കൂട്ടരുടെയും വിലയിരുത്തൽ.