സാബു ജോണ്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് തറവാട്ടിലെ ഐശ്വര്യവും പ്രൗഢിയും നിറഞ്ഞ കാരണവർ, കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും അടയാളം, സംശുദ്ധ പൊതുപ്രവർത്തനം ഇക്കാലത്തും സാധ്യമാണെന്നു തെളിയിച്ചയാൾ… ഇങ്ങനെ ഒരു നൂറു വിശേഷണങ്ങൾ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു ചാർത്തി നൽകാം. സംസ്ഥാന കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ തെന്നല ബാലകൃഷ്ണപിള്ളയുടെ പേര് പ്രത്യേക ശോഭയോടെ എന്നെന്നും തിളങ്ങി നിൽക്കും.
കടുത്ത ഗ്രൂപ്പുപോരും കുതികാൽവെട്ടുമെല്ലാം നിറഞ്ഞ രാഷ്ട്രീയപ്രവർത്തനത്തിന്റെ നാളുകളിലാണ് തെന്നല ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി വരെ അലങ്കരിച്ചത്. വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും ഒരിക്കലും അദ്ദേഹം നോവിച്ചിട്ടില്ല. തനിക്കൊപ്പം നിൽക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവിനോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അടുത്തെത്തുന്നവരെ തൊഴുകൈയും നിറചിരിയുമായി സ്വീകരിക്കുന്ന ആ സൗമ്യസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഒരു ഇളം തെന്നൽ പോലെ ഒഴുകി നടക്കുകയായിരുന്നു.
വാർഡ് പ്രസിഡന്റ് മുതൽ കെപിസിസി അധ്യക്ഷസ്ഥാനം വരെയായി സംഘടനയിലെ എല്ലാ തട്ടിലും പ്രവർത്തിച്ച മറ്റൊരു നേതാവ് കോണ്‍ഗ്രസിൽ ഉണ്ടോ എന്നു സംശയമാണ്. ഗ്രൂപ്പുകൾക്കതീതമായി സർവസമ്മതനായി നിലനിൽക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കെ. കരുണാകരനും എ.കെ. ആന്റണിയും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ കോണ്‍ഗ്രസിൽ കളം നിറഞ്ഞു കളിക്കുന്ന കാലത്തും തെന്നലയുടെ വാക്കുകൾ ഇരുവർക്കും സ്വീകാര്യമായിരുന്നു.
സ്വത്ത് വിറ്റും രാഷ്ട്രീയപ്രവർത്തനം
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കൃഷിഭൂമിയുടെ ഉടമയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഈ പാരന്പര്യസ്വത്തിൽ ഇപ്പോൾ ശേഷിക്കുന്നത് വെറും പതിനേഴു സെന്റ് പുരയിടം. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിനിടയിൽ കുടുംബസ്വത്ത് അത്രയും വിറ്റു പോയി. അതിൽ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു ദു:ഖമില്ല. നാട്ടുകാർ നൽകുന്ന സ്നേഹവും ബഹുമാനവും ഈ ഏക്കറുകളേക്കാൾ എത്രയോ വലുതാണെന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്.
1967 ൽ നിയമസഭയിലേക്കു മത്സരിക്കുന്പോഴാണ് തെന്നല സ്വത്ത് വിറ്റു തുടങ്ങുന്നത്. ശൂരനാട്ടെ ഓണംകേറാമൂലയിൽ അന്നു ഭൂമി വിറ്റ് 33,000 രൂപ ലഭിച്ചു എന്നു പറയുന്പോൾ എത്രമാത്രം ഭൂമി അന്നു വിറ്റിരിക്കാമെന്ന് ഏറെക്കുറെ ഊഹിക്കാം. സ്ഥാനാർഥിത്വം പോലും ലാഭകരമായ ബിസിനസ് ആയി മാറുന്ന ഇക്കാലത്ത് ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യം.
ചുവന്ന മണ്ണിൽ കോണ്‍ഗ്രസുകാരനായി തുടക്കം
ശൂരനാട് എന്ന ചുവപ്പൻ മണ്ണിൽ കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കുക എന്ന ദൗത്യം ഏറ്റെടുത്തു കൊണ്ടായിരുന്നു തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്.
ശൂരനാട്ടെ പ്രശസ്തവും പുരാതനവുമായ തറവാടായ തെന്നല ബംഗ്ലാവിൽ എൻ. ഗോപാലപിള്ളയുടെയും എൻ ഈശ്വരിയമ്മയുടെയും മകനായി 1931 മാർച്ച് 11 നു ജനിച്ച ബാലകൃഷ്ണപിള്ള സന്പന്നമായ പശ്ചാത്തലത്തിലാണ് വളർന്നു വന്നത്.
തിരുവനന്തപുരം എം.ജി. കോളജിൽ നിന്നു ബിരുദം നേടിയ ശേഷം മടങ്ങിയെത്തിയപ്പോൾ നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. തീർത്തും പാവപ്പെട്ട കൃഷിക്കാരും കർഷകത്തൊഴിലാളികളും പട്ടികജാതി വിഭാഗത്തിൽ പെട്ടവരുമൊക്കെയായിരുന്നു നാട്ടുകാരിലേറെയും.
എതിർപ്പില്ലാത്ത രാഷ്ട്രീയം
ശൂരനാട് പുളിക്കുന്നം വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം മുതൽ കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനം വരെ തെന്നലയെ തേടിയെത്തുകയായിരുന്നു. ഒരിക്കലും മത്സരം പോലും ഉണ്ടായിട്ടില്ല. കൊല്ലം ഡിസിസി പ്രസിഡന്റായി അഞ്ചര വർഷം തുടർച്ചയായി പ്രവർത്തിച്ചു. സ്ഥാനമൊഴിയാൻ പല തവണ തയാറായിട്ടും പാർട്ടി സമ്മതിച്ചില്ല. കാരണം മറ്റാരുടെ പേരു വന്നാലും എതിർപ്പുണ്ടാകും. തെന്നലയാകട്ടെ പാർട്ടിയിൽ സർവസമ്മതനും.
കുന്പളത്തു ശങ്കുപിള്ളയേപ്പോലെ അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്ന നേതാക്കളെ കണ്ടാണു തെന്നല ബാലകൃഷ്ണപിള്ള വളർന്നു വന്നത്. അവരുടെ സ്വാധീനം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലുണ്ടായി.
ആദ്യമായി കണ്ടു മുട്ടിയ സംസ്ഥാന നേതാവ് സി.എം. സ്റ്റീഫനാണ്. ശൂരനാട് കോണ്‍ഗ്രസിനു കരുത്തു പകർന്ന ജി. ബാലകൃഷ്ണപിള്ളയ്ക്കു തെന്നല ബാലകൃഷ്ണപിള്ള എന്ന വിളിപ്പേരു സമ്മാനിച്ചതും സ്റ്റീഫനായിരുന്നു. 1977 ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1991, 1992, 2003 എന്നീ വർഷങ്ങളിൽ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സർവസമ്മതൻ, നിഷ്പക്ഷൻ
1978ൽ കോണ്‍ഗ്രസ് പിളർന്നപ്പോൾ തെന്നല കെ. കരുണാകരനൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. എ.കെ. ആന്റണിയുമായും നല്ല ബന്ധം നിലനിർത്തി. പിൽക്കാലത്ത് പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നകന്ന് തികച്ചും നിഷ്പക്ഷനായി നിൽക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രീയജീവിത്തിലെ ലാഭ- നഷ്ടങ്ങളേക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. “എന്നേക്കാൾ മിടുക്കും കഴിവുമുള്ള എത്രയോ പേർ ഒന്നുമാകാതെ പോയിരിക്കുന്നു. എനിക്ക് എംഎൽഎ ആകാനും എംപി ആകാനും കെപിസിസി പ്രസിഡന്റ് ആകാനുമൊക്കെ സാധിച്ചില്ലേ.’’- ഒരിക്കൽ തെന്നല പറഞ്ഞു.
തികഞ്ഞ നിഷ്പക്ഷൻ എന്ന അംഗീകാരമുള്ളതിനാൽ കോണ്‍ഗ്രസിലെ ഏതു തർക്കപരിഹാരത്തിനും ഒരു കാലത്ത് തെന്നല കമ്മിറ്റികളെയാണു നിയോഗിച്ചിരുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലെ അംഗത്വ പരിശോധനാ സമിതി അധ്യക്ഷൻ, കെ. കരുണാകരന്റെ തെരഞ്ഞെടുപ്പു തോൽവിയേക്കുറിച്ച് അന്വേഷിക്കാനുള്ള സമിതി അധ്യക്ഷൻ ഇങ്ങനെ എത്രയോ സമിതികൾ. എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തകരോട് ഒരുപോലെ പെരുമാറി. ആ ഒരു ബോധ്യം എല്ലാ ഗ്രൂപ്പുകളിൽ പെട്ടവർക്കിടയിലും ഉണ്ടാക്കിയെടുക്കുന്നതിൽ തെന്നല വിജയിച്ചു.
കെപിസിസി പ്രസിഡന്റ് പദവിയിൽ
1988 മുതൽ 2001 വരെ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൻകീഴിലാണ് 2001 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറു സീറ്റിന്റെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. എന്നാൽ എ.കെ. ആന്റണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് ഒരു മണിക്കൂറിനുള്ളിൽ തെന്നലയെ മാറ്റി കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കി. തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി മുന്നണി സർക്കാർ അധികാരത്തിലേറിയ ഉടൻ പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റാനുള്ള ഞെട്ടിക്കുന്ന തീരുമാനം നിർവികാരമായി തെന്നല ഏറ്റുവാങ്ങി.
മുരളീധരൻ ചുമതലയേറ്റെടുക്കുന്പോൾ കെപിസിസി ആസ്ഥാനത്ത് തെന്നല ബാലകൃഷ്ണപിള്ള തികച്ചും ഒറ്റപ്പെട്ടവനായി ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിനെതിരേ ചെറിയൊരു നീരസം പ്രകടിപ്പിക്കാൻ പോലും തെന്നല തയാറായില്ല. രണ്ടു വർഷത്തിനു ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിതനായപ്പോഴും പ്രത്യേകിച്ചു സന്തോഷമോ മാറിയപ്പോൾ പ്രത്യേകിച്ചു ദു:ഖമോ തോന്നിയിട്ടില്ലെന്നു തെന്നല പിന്നീടു പറഞ്ഞിട്ടുണ്ട്. കഷ്ടിച്ചു മുപ്പതു വയസ് വരെ മാത്രമേ അദ്ദേഹം ശൂരനാട്ട് താമസിച്ചിട്ടുള്ളു എങ്കിലും എപ്പോഴും മനസിൽ ജന്മനാടുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ നവതി ജന്മനാട് ഉത്സവമാക്കി മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളും മുഴുവൻ പാർട്ടികളുടെയും നേതാക്കളും അന്നു ശൂരനാട് എത്തിയത് അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചതിനു ശേഷവും അയ്യപ്പസേവാ സംഘം, ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ തോട്ട് തുടങ്ങിയ സംഘടനകളുടെ തലപ്പത്ത് അദ്ദേഹം സജീവമായിരുന്നു.