‘ജയ് ശ്രീറാം വിളിക്കുന്നത്  കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു’

റാപ്പ‌ർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പേരിൽ അടുത്തിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. പാട്ടുകാരൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന റാപ്പർ വേടൻ പീഡനക്കേസിലും പുലിപ്പല്ല് വിവാദത്തിനും ശേഷം പല ചർച്ചകളിലും അഭിമുഖങ്ങളിലും പ്രതികരിച്ചിരുന്നു. വേടൻ പറയുന്നത് രാഷ്‌ട്രീയമാണെന്ന് വിമർശിച്ചുകൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖി‌ൽ മാരാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിൽ മാരാർ പറഞ്ഞത്:
‘2016 മുതൽ പാട്ട് പാടാൻ തുടങ്ങിയ വ്യക്തിയാണ് വേടൻ. കഞ്ചാവ് കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പും വേടന് ആരാധകരുണ്ടായിരുന്നു. പുലിപ്പല്ല് വിഷയത്തിൽ വേടനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളാണ് ഞാൻ. പക്ഷേ, പുറത്തിറങ്ങിയ വേടൻ പറഞ്ഞത് മുഴുവൻ രാഷ്‌ട്രീയമായിരുന്നു. കലയും പാട്ടും എല്ലാം മാറ്റി രാഷ്‌ട്രീയമാണ് പറഞ്ഞത്.
ശ്രീരാമനെ അറിയില്ല. ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണ് എന്നെല്ലാം പറഞ്ഞു. കേരളത്തിൽ അഞ്ച് നേരം കേൾക്കുന്നതാണ് അള്ളാഹു അക്ബർ. എത്രയോ തീവ്രവാദികൾ അവർ കൊലപാതകം ചെയ്യുന്നതിന് മുമ്പ് അള്ളാഹു അക്ബർ പറയുന്നു. എന്നുകരുതി ഇത് പറയുന്നവരെല്ലാം കൊല്ലാൻ നടക്കുന്നവരാണോ?
ദളിതരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്നാണ് അയാൾ പറയുന്നത്. എന്ത് വിഡ്ഢിത്തമാണ്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു എന്റെ കുടുംബം. അന്ന് എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ പഠിച്ച് സ്‌കൂൾ ടോപ്പറായി. സർക്കാർ ജനിക്കുമ്പോൾ തന്നെ ജാതി ചോദിച്ചില്ലെങ്കിൽ ഇവടെ ഇപ്പോൾ ആർക്കൊക്കെ ജാതി ഉണ്ടാകുമായിരുന്നു. ന്യൂമറോളജി പ്രകാരമാണ് എന്റെ പേരിനൊപ്പം മാരാർ എന്നുകൂടി ചേർത്തിരിക്കുന്നത്. ഇത് പലരും പറയാൻ മടിക്കുന്ന ജാതിയാണ്. താഴേത്തട്ടിലുള്ള ഓരോരുത്തരെയും ഉയർത്തിക്കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ഓരോന്ന് പാടിക്കൊണ്ട് നടന്നിട്ട് മാത്രം കാര്യമില്ല.
വിവാദത്തിന് ശേഷം വേടൻ റേറ്റ് കൂട്ടിയിരിക്കുകയാണ്. എവിടെയോ കിടന്ന അഖിൽ മാരാർ റേപ്പ് കേസിലോ കഞ്ചാവ് കേസിലോ പിടിക്കപ്പെട്ട ശേഷം റേറ്റ് കൂട്ടിയതല്ല. എതിർത്ത ആൾക്കാരെക്കൊണ്ട് പോലും കയ്യടിപ്പിച്ച ശേഷമാണ് ഞാൻ ഉദ്‌ഘാടനത്തിനുൾപ്പെടെ ശമ്പളം കൂട്ടിവാങ്ങിയത്. എന്നാൽ, വേടൻ പുതിയൊരു പാട്ടും ചെയ്‌ത് ഹിറ്റാക്കിയിട്ടല്ല റേറ്റ് കൂട്ടിയത്. വിവാദത്തിന് ശേഷമാണ്. ‘