അഗളി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ തെച്ചിക്കോണം പ്രദേശത്ത് കാലി മേയ്ക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
കാട്ടാന തുമ്പിക്കൈയിൽ എടുത്തു വലിച്ചെറിഞ്ഞ മല്ലന്റെ നട്ടെല്ലും തോളെല്ലും വാരിയെല്ലും തകർന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം മല്ലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ ബന്ധുക്കൾക്ക് ഉടൻ കൈമാറുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഫീർ അറിയിച്ചു. ഒരു മാസത്തോളമായി ഭാര്യ വസന്തയോടൊപ്പം തെച്ചിക്കോണത്തായിരുന്നു മല്ലൻ താമസിച്ചിരുന്നത്.