ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി.
വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി രംഗത്തെത്തിയത്. തുടർന്ന് തൊമ്മൻകുത്ത് സെന്റ് തോമസ് ദേവാലയ വികാരിയുൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
വനംവകുപ്പിന്റെ നടപടിക്കെതിരെ കോൺഗ്രസും സിപിഎമ്മും പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൊമ്മൻകുത്ത് ഇടവക വിശ്വാസികൾ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ച് സമരവും നടത്തിയിരുന്നു. ഇതിനിടെയാണ് റേയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.