തിരുവനന്തപുരം: ആർഎസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചെന്ന് പ്രസ്താവനയിൽ വിശദീകരണവും ഗോവിന്ദൻ നൽകി. അടിയന്തരാവസ്ഥക്കാലത്ത് ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി എല്ലാവരും ഒന്നിച്ച് പോയിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അത് തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ വലിയ വർഗീയത പറഞ്ഞെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർദ്ധ ഫാസിസം ആണെന്നാണ് പറഞ്ഞത്. അമിതാധികാര വാഴ്ചക്കെതിരെയായിരുന്നു മുദ്രാവാക്യം. ജനതാ പാർട്ടി ജനസംഘത്തിന്റെ തുടർച്ചയല്ല. വിവിധ പാർട്ടികൾ ഉൾപ്പെട്ട പ്രസ്ഥാനം ആയിരുന്നു. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ല. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ ആണ് ഞാൻ സൂചിപ്പിച്ചത്. ആർഎസ്എസിനെ കൂട്ടുപിടിച്ചത് കോൺഗ്രസ് ആണ്.
ആർഎസ്എസുമായി സിപിഎം ഒരു ഘട്ടത്തിലും രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. ആർഎസ്എസുമായി സിപിഎമ്മിന് കൂട്ടുകെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല. കോൺഗ്രസ് അങ്ങനെയല്ല. വിമോചന സമരത്തിൽ സഹകരിച്ചു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. മതനിരപേക്ഷ നിലപാടാണ് എന്നും സിപിഎം ഉയർത്തിപ്പിടിച്ചത്. ആർഎസ്എസും കോൺഗ്രസും വടകരയിലും ബേപ്പൂരിലും സഖ്യമുണ്ടാക്കി. ആ സഖ്യത്തെയും ഇടതുപക്ഷം തോൽപ്പിച്ചിട്ടുണ്ട്’- എം വി ഗോവിന്ദൻ പറഞ്ഞു.