കേരളത്തിൽ നിന്നും വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രയിൽ മലയാളി യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുവതി റിസർവ് ചെയ്ത സീറ്റിൽ മറ്റാളുകൾ കൂട്ടത്തോടെ കയറി തിങ്ങിനിറഞ്ഞ കാഴ്ചയും യുവതിയുടെ പരാതിയുമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. സന്തോഷത്തോടെ തുടങ്ങി ദിവസങ്ങളോളം നീണ്ട യാത്ര, ഒരു പേടിസ്വപ്നമായി മാറിയതെങ്ങനെയെന്ന് യുവതി വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്.
യുവതി യാത്രാ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും, ട്രെയിൻ വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചതോടെ റിസർവ് ചെയ്ത കോച്ചുകളിലേക്ക് മറ്റ് യാത്രികർ ബലം പ്രയോഗിച്ച് പ്രവേശിക്കാൻ തുടങ്ങി. താൻ കിടന്നുകൊണ്ടിരുന്ന സീറ്റ് പോലും ആളുകൾ കൈവശപ്പെടുത്താൻ ശ്രമിച്ചതായി യുവതി വീഡിയോയിൽ പറയുന്നു.
റെയിൽവേ ഗാർഡുകളോടും റെയിൽ സേവ സംവിധാനത്തോടും തുടർച്ചയായി പരാതിപ്പെട്ടെങ്കിലും ഫലപ്രദമായ ഒരു സഹായവും അവരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല. ഇതോടെ നിരാശയിലും ദേഷ്യത്തിലുമായ യുവതി, തനിക്ക് നേരിടേണ്ടിവന്ന ദുരിതം വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.