ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കു പോർവിമാനം നഷ്ടമായെന്നു സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായി തിരിച്ചടിച്ചെന്നും ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ പറഞ്ഞു.
പോർവിമാനം വീണതിനെക്കുറിച്ചല്ല, അത് എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എണ്ണത്തിലല്ല കാര്യം. സംഘർഷത്തിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നെന്ന പാക്കിസ്ഥാന്റെ വാദം തീർത്തും തെറ്റാണെന്നും അനിൽ ചൗഹാൻ പറഞ്ഞു.
യുദ്ധതന്ത്രത്തിലെ പിഴവുകൾ തിരിച്ചറിയുകയും പരിഹരിക്കുകയും മേയ് ഏഴ്, എട്ട്, പത്ത് തീയതികളിൽ പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും അനിൽ ചൗഹാൻ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന് സംഘർഷത്തിന്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ആലോചനയുണ്ടായിരുന്നില്ലെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.