പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കും.
വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. തുടർന്ന് തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷം മറ്റൊരു സഹോദരനായ രഞ്ജിത്തിനൊപ്പം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായർ (38) നാട്ടില്‍ വന്ന് തിരികെ മടങ്ങവേയാണ് ദുരന്തം. ബുധനാഴ്ച വൈകുന്നേരം നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.