അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഒരു ലക്ഷം ലിറ്ററിലധികം ഇന്ധനമുണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താപനില വളരെ ഉയർന്നതായതിനാൽ ആരെയും രക്ഷിക്കാൻ സാധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനത്തിൽ നിന്നുള്ള അമിതമായ ചൂട് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകുമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എന്നാല്‍ ഒരാള്‍ രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ് എന്നും അമിത് ഷാ പ്രതികരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടുണ്ട്.
ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചുവരികയാണ്. ആയിരത്തിലധികം സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ഇതിനോടകം ശേഖരിച്ചുവരികയാണ് എന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജനാണ് രക്ഷപെട്ടത്. സഹോദരനൊപ്പം ബന്ധുക്കളെ സന്ദർശിക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ സഹോദരൻ മരിച്ചു.