ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്.
സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം താരിഫും 7.75 ശതമാനം ആന്റി ഡന്പിംഗ് വെയിലിംഗ് ചാർജും ഏർപ്പെടുത്തിയ അമേരിക്കയുടെ നിലപാട് തിരുത്തിക്കുവാൻ വാണിജ്യ മന്ത്രാലയം നടത്തിവരുന്ന ചർച്ചകൾ പുരോഗമിക്കുകയാണന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉയർത്തിയ പുതിയ തീരുവ പ്രതിസന്ധി മൂലം സമുദ്രോത്പന്നങ്ങൾ കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങളും മത്സ്യതൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യഭവനിൽ നടത്തിയ ചർച്ചയിലാണ് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് ലഭിച്ചത്.