ഇസ്ലാമാബാദ്/പെഷവാർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഇരു ഭാഗത്തും വലിയ ആൾനാശമെന്നു റിപ്പോർട്ട്.
ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും പിടിച്ചെടുത്തെന്നും പാക്കിസ്ഥാനിലെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അതേസമയം, 58 പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് പാക്-അഫ്ഗാൻ സംഘർഷം.
ഇന്നലെ വെളുപ്പിനായിരുന്നു പാക് ആക്രമണം ആരംഭിച്ചതെന്നും പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയെന്നും താലിബാൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ്ഡ, ബജാവൂർ, കുറം, ദിർ, ചിത്രാൾ എന്നിവിടങ്ങളിലും ബലൂചിസ്ഥാനിലെ ബരാംചയിലും അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് സഹിഹുള്ള മുജാഹിദ് പറഞ്ഞു.
“”20 പാക് സൈനികപോസ്റ്റുകൾ നശിപ്പിച്ചു. എണ്ണമറ്റ ആയുധങ്ങളും സൈനികോപകരണങ്ങളും പിടിച്ചെടുത്തു. ഞങ്ങളുടെ ഒന്‍പത് സൈനികർ കൊല്ലപ്പെട്ടു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥനപ്രകാരം അർധരാത്രി സൈനികനടപടി നിർത്തിവച്ചു.”- മുജാഹിദ് കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് അതിർത്തി പോസ്റ്റുകൾക്കു നേർക്ക് താലിബാൻ ആക്രമണം നടത്തിയ തെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. സാധാരണക്കാർക്കു നേർക്ക് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാൻ താവളമാക്കി തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരർ പാക്കിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ടിടിപി ആക്രമണം രൂക്ഷമായിട്ടുള്ളത്.
പാക്കിസ്ഥാന്റെ ഇതര പ്രദേശങ്ങളിലും ടിടിപി ആക്രമണം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ഒറാക്സായി ജില്ലയിൽ ടിടിപി ആക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരാകരിക്കാനോ പാക് സൈന്യം തയാറായില്ല.
കാബൂൾ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ ആക്രമണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനു പാക്കിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. പീരങ്കികളും ടാങ്കുകളും ഉൾപ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു പാക് ആക്രമണം. ഇതിനു പുറമേ, വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാനിലെ അനവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.
അനുബന്ധ വാർത്തകൾ
ന്യൂഡല്‍ഹി: ആഭ്യന്തരകലാപം തുടരുന്ന ബംഗ്ലാദേശില്‍ നിന്നും 205 പേരെ ഡല്‍ഹിയിൽ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ആറ് കുട്ടികളും 199 മുതിര്‍ന്നവരുമാണ് ബുധനാഴ്ച രാവിലെ ധാക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്. […]
ടെൽ അവീവ്: ഗാസയിൽ കസ്റ്റഡിയിലുള്ള ഇസ്രേലി-അമേരിക്കൻ ബന്ദി ഈഡൻ അലക്സാണ്ടറുടെ (20) വീഡിയോ ഹമാസ് ഭീകരർ പുറത്തുവിട്ടു. തന്നെ മോചിപ്പിക്കാൻ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയിൽ അഭ്യർഥിക്കുന്നു. മൂന്നു […]
ഹാനോയ്: ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നയം തിരുത്തി കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം. രാജ്യത്തെ ജനനനിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്നാമിനെ പ്രേരിപ്പിച്ചത്. എത്ര കുട്ടികള്‍ വേണമെന്നതിലും […]