വിജയ പ്രതീക്ഷയിൽ മൂന്ന് മുന്നണികളും, നിലമ്പൂരിൽ 23നാൾ നീണ്ട പരസ്യ പ്രചാരണം അവസാനിച്ചു

നിലമ്പൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചു, പിന്നാലെ കനത്ത മഴയും പെയ്‌‌തു എങ്കിലും അതൊന്നും നിലമ്പൂരിൽ കൊട്ടിക്കലാശത്തെ ബാധിച്ചില്ല. അവസാന നിമിഷം ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തിയതോടെ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം കളറായി. ഇനി നാളെ നിശബ്‌ദ പ്രചാരണവും പിറ്റേന്ന് ജനവിധിയുമാണ്. മൂന്ന് സ്ഥാനാർത്ഥികളും വിജയപ്രതീക്ഷ ഒരുപോലെ പങ്കുവച്ചു. അതേസമയം കൊടുങ്കാറ്റ് വന്നാലും വോട്ട് പെട്ടിയിൽ വീഴുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി വി അൻവറും പ്രതികരിച്ചു.
ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് ‌തേടിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ പ്രസ്‌താവനയാണ് ഇത്തവണ നിലമ്പൂരിൽ ഇടതുപക്ഷം പ്രധാന ആയുധമാക്കിയത്. കൈക്കൂലി എന്ന് പറഞ്ഞവരോട് ജനം കണക്ക് ചോദിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു. കടുത്ത മഴയത്തും മൂന്ന് മുന്നണികളുടെയും അണികൾ കൊട്ടിക്കലാശത്തിൽ പാട്ടിനനുസരിച്ച് നൃത്തം ചെയ്‌ത് നിലമ്പൂരിനെ ആവേശത്തിലാഴ്‌‌ത്തി.
ആര്യാടൻ ഷൗക്കത്തിന് 10,000ത്തിനും 15,000ത്തിനും ഇടയ്ക്ക് ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. മുന്നണി ഐക്യം പതിവിനേക്കാൾ പ്രകടമാണെന്നതാണ് പ്രതീക്ഷയുടെ കരുത്ത്. മുഖ്യമന്ത്രി നേരിട്ട് നയിച്ച പ്രചാരണത്തിലൂടെ അവസാന നിമിഷം മത്സരം പ്രവചനാതീതമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. സർക്കാർ വിരുദ്ധ വികാരം പ്രകടമായില്ല. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമി ബന്ധം ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായങ്ങളെ സ്വാധീനിച്ചാൽ നില കൂടുതൽ ഭദ്രമാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതിൽ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മേൽക്കോയ്മ നേടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.എൽ.ഡി.എഫ് അധികാരത്തിലുള്ള രണ്ട് പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും വോട്ട് ചോർച്ച തടയുന്നതിനൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളിൽ വോട്ടുവിഹിതം ഉയർത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സി.പി.എം. വോട്ട് വിഹിതത്തിലെ വർദ്ധനവാണ് എൻ.ഡി.എയുടെ ലക്ഷ്യം. എന്നാൽ പത്ത് ശതമാനം വോട്ടെങ്കിലും പിടിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം. മുന്നണി വോട്ടുകൾ ചോരില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അനുഭാവി വോട്ടുകളിൽ ഒരു പങ്ക് അൻവറിലേക്ക് ചായുമോ എന്നതാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ആശങ്ക.