രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ വഴിത്തിരിവ്; ശ്രീതുവിനെതിരെ മൊഴി നൽകി ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാർ മൊഴി മാറ്റിയിരിക്കുന്നത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി. ഇതോടെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള തീരുമാനത്തിലാണ് പൊലീസ്.
ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്‍പിക്കാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാർ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇയാളുടെ മൊഴി മാറ്റത്തോടെ, നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം സമർപ്പിച്ചതാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. ശ്രീതുവുമായുളള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോൾ ഹരികുമാർ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.
ജനുവരി മുപ്പതിനാണ് കുട്ടിയെ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തിയതിനുപിന്നാലെയാണ് ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളെ പല പ്രാവശ്യങ്ങളായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഹരികുമാർ വെളിപ്പെടുത്തിയത്.