കാലിഫോർണിയ: അമേരിക്കയിലെ പ്രസിദ്ധ ഡെനാലി പർവതത്തിൽ മലയാളി കുടുങ്ങിയതായി റിപ്പോർട്ട്. മലയാളി പർവതാരോഹകനായ ഷെയ്‌ക്ക് ഹസൻ ഖാനാണ് ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുളള ശ്രമത്തിനിടയിൽ കുടുങ്ങിയത്. ഷെയ്ക്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇദ്ദേഹത്തെ രക്ഷിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്.
അടുത്തിടെ എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയാകുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ ഷെയ്‌ക്ക് ഹസൻ ഖാൻ സന്തോഷം പങ്കുവച്ചിരുന്നു. ഡെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, പകുതിയിൽ താഴെ മാത്രം ആളുകൾക്ക് മാത്രമേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. 1932 മുതൽ ഏകദേശം 120ൽ അധികം ആളുകൾ ഡെനാലിയിൽ മരിച്ചിട്ടുണ്ട്. അതിനാൽ, ഡെനാലി ഒരു സാഹസിക പർവതാരോഹണമാണെങ്കിലും, അതിന്റെ അപകടസാദ്ധ്യതകൾ വളരെ വലുതാണ്.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എംഎ അലി അഹമ്മദ് ഖാന്റെയും ജെഷാഹിദയുടെയും മകനാണ് ഷെയ്ക്ക് ഹസൻ ഖാൻ. സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ, ഓസ്ട്രേലിയയിലെ മൗണ്ട് കോസിയാസ്‌കോ എന്നീ പർവതങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്.