ഒട്ടാവ: ജി-7 ഉച്ചകോടി മുഴുമിപ്പിക്കാതെ പാതിവഴിയിൽ മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് ട്രംപിന്റെ മടക്കമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.
വലിയ കാര്യങ്ങൾക്കാണു മടങ്ങുന്നതെന്നു പറഞ്ഞ ട്രംപ് എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നു കാനഡയിൽനിന്നു മടങ്ങുന്നതിനു മുമ്പ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇത് ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കുചേരുമെന്ന അഭ്യൂഹം പരക്കാൻ ഇടയാക്കി. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയാണു ട്രംപിന്റെ മടക്കം ഇറാൻ-ഇസ്രയേൽ വെടിനിർത്തലിനാണെന്ന അഭ്യൂഹം പരക്കാനിടയാക്കിയത്. മാക്രോണിനെ പരിഹസിച്ചുകൊണ്ട് ട്രംപ് ഇക്കാര്യം നിഷേധിച്ചു. പ്രശസ്തി ആഗ്രഹിക്കുന്ന തന്റെ സുഹൃത്ത് തെറ്റിദ്ധരിച്ചതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
താൻ ഇപ്പോൾ വാഷിംഗ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല. തന്റെ മടക്കത്തിന് തീർച്ചയായും വെടിനിർത്തൽ കരാറുമായി യാതൊരു ബന്ധവുമില്ല. മടക്കത്തിനുള്ള കാരണം അതിനേക്കാൾ വലുതാണ്. മനഃപൂർവമോ അല്ലാതെയോ, മാക്രോൺ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
കാത്തിരിക്കൂ-ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാന് ആണവായുധം കൈവശംവയ്ക്കാൻ കഴിയില്ലെന്നു ട്രംപ് പറഞ്ഞു. “”ഞാൻ പറഞ്ഞ ആണവ കരാറിൽ ഇറാൻ ഒപ്പുവയ്ക്കണമായിരുന്നു. എന്തൊരു നാണക്കേടാണ്; ഇറാൻ മനുഷ്യജീവൻ പാഴാക്കിക്കളയുകയാണ്. ഞാൻ വീണ്ടും പറയുന്നു. ഇറാന് ആണവായുധം കൈവശംവയ്ക്കാൻ കഴിയില്ല’’- ട്രംപ് പറഞ്ഞു.