കോഴിക്കോട്: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സത്രീയുടെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരുന്നതിന് മുൻപ് കാട്ടാന ചവിട്ടി കൊന്നതാണെന്ന പ്രചാരണം നടന്നു. ഇതിന്റെ പേരിൽ വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും ശശീന്ദ്രൻ പറഞ്ഞു.
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനംവകുപ്പിന്റെ പേരിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ. ഒരൽപ്പം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ കൊലപാതകിയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.