തൃശൂർ/കൊടുങ്ങല്ലൂർ/ചാലക്കുടി: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ഒന്നാം പ്രതി നാരായണദാസുമായി ചേർന്ന് ആസൂത്രണം നടത്തിയെന്ന് ലിവിയ ജോസ് (22) മൊഴി നൽകിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം.
ബാഗിലും സ്കൂട്ടറിലും നിക്ഷേപിച്ചത് യഥാർഥ ലഹരിയായിരുന്നെന്നും ലഹരി കൈമാറിയ ആഫ്രിക്കൻ വംശജൻ ചതിച്ചെന്നും ലിവിയ പറഞ്ഞതായി പോലീസ് അറിയിച്ചു. ലിവിയയുടെ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ലെന്നും മറ്റു ബന്ധുക്കളും പ്രതിയാകാൻ സാധ്യതയുണ്ടെന്നും ബംഗളൂരുവിൽനിന്നു ലഹരിയെത്തിക്കാൻ മറ്റു ചിലരുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു. ഇന്നലെ വൈകിട്ടു നാലിനു കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആർ.എ. ഷെറിനു മുന്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഷീല സണ്ണിയുടെ മകന്റെ ഭാര്യ ലിൽജിയുടെ സഹോദരിയാണ് ലിവിയ. കുറ്റകൃത്യത്തിൽ സഹോദരിക്കു പങ്കില്ലെന്നും ഷീലയും ഭർത്താവ് സണ്ണിയും ബംഗളൂരുവിൽ താൻ മോശം ജീവിതമാണു നയിക്കുന്നതെന്നു പറഞ്ഞുപരത്തിയെന്നും ലിവിയ മൊഴിനൽകി. ബംഗളൂരുവിൽ പഠിക്കാൻ പോയ ലിവിയ എങ്ങനെയാണു പണമുണ്ടാക്കിയതെന്ന ശബ്ദസന്ദേശമാണു പകയ്ക്കു കാരണം. നാരായണദാസ് ഒഴികെ മറ്റാരുമായും ചർച്ച നടത്തിയിട്ടില്ല. 2023 ഫെബ്രുവരി 26ന് രാത്രി ഷീലയുടെ സ്കൂട്ടറിലും ബാഗിലും മയക്കുമരുന്നു നിക്ഷേപിച്ചെന്നും ലിവിയ പറഞ്ഞു.
കഴിഞ്ഞദിവസം ദുബായിൽനിന്നു മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ലിവിയയെ കസ്റ്റഡിയിൽ എടുത്തു മുംബൈ പോലീസിനു കൈമാറിയത്. മുംബൈയിലെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ നാലുമണിക്കൂറോളം ചോദ്യംചെയ്തു. ഇതിനിടെ പ്രതി പലവട്ടം പൊട്ടിക്കരഞ്ഞെന്നും പോലീസ് പറഞ്ഞു.
ലിവിയയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സഹോദരി ലിൽജിയെയും ഡിവൈഎസ്പി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇരുവരും പറഞ്ഞകാര്യങ്ങൾ പൂർണമായും വിശ്വസിക്കുന്നില്ലെന്നും ഷീലയുടെ ബന്ധുക്കളിൽ ചിലർകൂടി പ്രതിയാകുമെന്നും അന്വേഷണസംഘം പറഞ്ഞു.
2023 ഫെബ്രുവരി 27ന് ആണു ചാലക്കുടി ബ്യൂട്ടി പാർലറിൽവച്ചു ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. കേസിൽ 72 ദിവസത്തെ ജയിൽവാസത്തിനുശേഷമാണു പുറത്തുവന്നത്. കാക്കനാട് ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നല്ല എന്നു വ്യക്തമായതോടെ കേസിൽനിന്ന് ഒഴിവാക്കി. എന്നാൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല പരാതി നൽകുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്.
സംഭവത്തിൽ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിന്റെയും ലിവിയയുടെയും പങ്ക് വ്യക്തമായതോടെയാണ് ഇവർ ദുബായിലേക്കു മുങ്ങിയത്. ലിവിയ ജോസിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുന്പോഴാണു നാട്ടിലേക്കു തിരികെയെത്തിയത്. ഷീലയുടെ മകൻ സംഗീതിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചെങ്കിലും അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫാണ്.
ശബ്ദസന്ദേശം അയച്ചിട്ടില്ല: ഷീല സണ്ണി
തൃശൂർ: ലിവിയയെക്കുറിച്ചു മകനു ശബ്ദസന്ദേശം അയച്ചിട്ടില്ലെന്നും തന്നെ വീട്ടിൽനിന്ന് ഒഴിവാക്കാൻ മരുമകളുമായി ചേർന്നു നടത്തിയ പദ്ധതിയാണിതെന്നും ഷീല സണ്ണി. “പറയത്തക്ക പ്രശ്നങ്ങൾ ഞങ്ങൾ തമ്മിലില്ല. ലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകനു സന്ദേശം അയയ്ക്കണ്ട കാര്യമില്ലല്ലോ” ഷീല പറയുന്നു.
ഹോസ്റ്റലിൽ പഠിക്കുന്ന ഒരാൾ വീട്ടിലേക്ക് എങ്ങനെയാണ് ഇത്രയധികം സാധനങ്ങൾ വാങ്ങുന്നതെന്ന സംശയം താൻ പ്രകടിപ്പിച്ചിരുന്നു. അതു പുറത്തു പറഞ്ഞിട്ടില്ല. ഫ്രിഡ്ജും ടിവിയും ഫർണിച്ചറും വാങ്ങിയതിനെക്കുറിച്ച് ലിവിയയുടെ അമ്മയോട് ചോദിച്ചു. മകൻ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിനുശേഷം ഒരുവട്ടമാണു ബന്ധപ്പെട്ടത്. പിന്നീട് അറിവില്ലെന്നും ഷീല പറഞ്ഞു.