സനു സിറിയക്
ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു.
പാലത്തിലൂടെയുള്ള ആദ്യ ട്രെയിനിനു പ്രധാനമന്ത്രി പച്ചക്കൊടി വീശി. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 46,000 കോടി രൂപയുടെ റെയിൽ ഗതാഗത പദ്ധതികളാണ് ജമ്മുകാഷ്മീരിലെ ജനങ്ങൾക്കു പ്രധാനമന്ത്രി സമർപ്പിച്ചത്.
കാഷ്മീരിനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ എൻജിനിയറിംഗ് വിസ്മയം എന്നതിനപ്പുറം ചെനാബ് പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. കൊങ്കണ് റെയിൽവേ ലിമിറ്റഡാണ് അത്ഭുത നിർമിതികൾക്കു പിന്നിൽ.
43,780 കോടി രൂപ ചെലവിട്ടാണ് 272 കിലോമീറ്റർ നീളമുള്ള ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി സാക്ഷാത്കരിച്ചിരിക്കുന്നത്.
36 തുരങ്കങ്ങളും 943 പാലങ്ങളും ഈ റൂട്ടിന്റെ ഭാഗമാണ്. 1983 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ജമ്മു-ഉധംപുർ റെയിൽവേ റൂട്ടിന് തറക്കല്ലിട്ടത്. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1994- 95ൽ കാഷ്മീർ ലൈൻ എന്നറിയപ്പെടുന്ന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന് (യുഎസ്ബിആർഎൽ) സർക്കാർ അനുമതി നൽകി.
ഭൗമശാസ്ത്രപരമായ പ്രത്യാഘാതങ്ങളും മണ്ണിടിച്ചിലും പദ്ധതിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. പദ്ധതിയുടെ ആദ്യ മൂന്നു ഘട്ടം 2014 ൽ പൂർത്തിയായി. ഇതോടെ കാഷ്മീർ താഴ്വരയിലെ ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിലും ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, കത്ര എന്നിവയ്ക്കിടയിലും ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.
എൻജിനിയറിംഗ് വിസ്മയം
നദീതടത്തിൽനിന്ന് 359 മീറ്റർ ഉയരമുള്ള ചെനാബ് പാലമാണ് ഈ റെയിൽവേ ലൈനിലെ അദ്ഭുതങ്ങളിൽ പ്രധാനം. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് ഈ നിർമിതിക്ക്. 1456 കോടി രൂപയാണ് ഈ പാലം നിർമിക്കാൻ ചെലവിട്ടത്.
ഡിആർഡിഒയുമായി സഹകരിച്ചു നിർമിച്ച ഈ പാലം സ്ഫോടക പ്രതിരോധ ശേഷിയുള്ളതാണ്. മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനെയും 40 ഡിഗ്രി വരെയുള്ള താപനിലയെയും ചെറുക്കാനും ഇതിനു സാധിക്കും.
സെപ്റ്റംബറോടെ വന്ദേ ഭാരത് ട്രെയിനുകൾ
ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിനുകൾ സെപ്റ്റംബറോടെ സർവീസ് ആരംഭിക്കും. കാഷ്മീരിന്റെ കാലാവസ്ഥ കണക്കിലെടുത്ത് പ്രത്യേകം രൂപകല്പന ചെയ്ത ട്രെയിനുകളാണ് സർവീസ് നടത്തുക. പ്രത്യേക ബ്രേക്കിംഗ് സംവിധാനം ഉൾപ്പെടെ അതിശൈത്യകാലത്തെ നേരിടാൻ തരത്തിലുള്ള സാങ്കേതികവിദ്യകൾ ഈ ട്രെയിനുകളിൽ ഉണ്ടാകും.
സുരക്ഷാകാരണങ്ങളാൽ കാഷ്മീർ റൂട്ടിൽ പകൽസമയത്തു മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുകയുള്ളൂ. കൂടാതെ ആദ്യഘട്ടത്തിൽ ശ്രീനഗറിൽനിന്നു ഡൽഹിയിലേക്കോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കോ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടാകില്ല. ശ്രീനഗറിൽനിന്നു രാജ്യത്തിന്റെ മറ്റു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കത്രയിൽ ഇറങ്ങി ട്രെയിൻ മാറി കയറി യാത്ര തുടരേണ്ടിവരും.
രാജ്യത്തെ ആദ്യ കേബിൾ റെയിൽ പാലം
ചെനാബിന്റെ കൈവഴിയായ അൻജി നദിക്കു കുറുകെ നിർമിച്ച അഞ്ജി ഖാദ് പാലം കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽ പാലമാണ്. നദീതടത്തിൽനിന്ന് 331 മീറ്റർ ഉയരത്തിലും 725 മീറ്റർ വീതിയിലുമാണ് ഈ നിർമിതി സ്ഥിതിചെയ്യുന്നത്. 96 ടെൻസണ് കേബിളുകൾ ഉപയോഗിച്ചാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.
653 കിലോമീറ്ററാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകളുടെ ആകെ നീളം. 8200 മെട്രിക് ടണ്ണിലധികം സ്റ്റീൽ ഈ പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഭൂചലനം, ശക്തമായ കാറ്റ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിർമിതി.