റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിന്പോസിയം റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ ഇന്നലെ ആരംഭിച്ചു.
വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര പണ്ഡിതന്മാരും സംബന്ധിക്കുന്ന സമ്മേളനത്തെ ശനിയാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ അഭിസംബോധന ചെയ്യും.
‘നിഖ്യാ സൂനഹദോസും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും’ എന്നതാണു സിന്പോസിയത്തിന്റെ മുഖ്യ പ്രമേയം. എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിലെ എക്യുമെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിന്പോസിയം സംഘടിപ്പിക്കുന്നത്.
കത്തോലിക്ക, ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകളാണ് സിന്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്. പ്രാർഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാ കിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു. ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതി അധ്യക്ഷൻ പ്രഫ. പോൾ ഗാവ്റിലുക്ക് ഉദ്ഘാടനപ്രസംഗം നടത്തി. 30 സെഷനുകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
നിഖ്യാ സൂനഹദോസ് നിർവചിച്ച വിശ്വാസസത്യങ്ങളെ ക്രൈസ്തവസഭകൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്, ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികടക്കാൻ സഹയകമാണെന്നും, വർധിച്ച കൂട്ടായ്മയോടെ വിശ്വാസപ്രഘോഷണം നടത്തുവാൻ സഭകളെ പ്രോത്സാ ഹിപ്പിക്കാൻ സിന്പോസിയം ഉപകരിക്കുമെന്നും സംഘടകർ അറിയിച്ചു.