വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭിന്നത പരസ്യമാക്കി ശതകോടീശ്വരനും ഉറ്റ സുഹൃത്തുമായ ഇലോൺ മസ്ക്. ട്രംപിന്റെ നികുതിയിളവ് ബിൽ അറപ്പുളവാക്കുന്ന ഒന്നാണെന്നു മസ്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
നികുതിയിളവുകൾ നല്കുന്നതിനു പുറമേ പ്രതിരോധ ചെലവ് വർധിപ്പിക്കാൻകൂടി ലക്ഷ്യമിടുന്ന ബിൽ ജനപ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണു മസ്കിന്റെ അഭിപ്രായപ്രകടനം.
ട്രംപ് വളരെയേറെ അഭിമാനം കൊള്ളുന്ന ഈ ബില്ലാണിത്. ‘മനോഹരം’ എന്നാണ് ബില്ലിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ബിൽ പാസാക്കാൻ വോട്ട് ചെയ്തവരുടെ നടപടി നാണക്കേടാണെന്നാണു മസ്ക് അഭിപ്രായപ്പെട്ടത്.
ബജറ്റ് കമ്മി വൻതോതിൽ വർധിപ്പിക്കുന്ന ബിൽ അമേരിക്കൻ പൗരന്മാർക്കുമേൽ ഭാരം വർധിപ്പിക്കും. ജനങ്ങളെ വഞ്ചിച്ചവരെ അടുത്തവർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ പുറത്താക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ചെലവ് ചുരുക്കാൻ ട്രംപ് രൂപവത്കരിച്ച ‘ഡോജ്’ വകുപ്പിന്റെ മേധാവിസ്ഥാനത്തുനിന്ന് മസ്ക് പടിയിറങ്ങിയതിനു പിന്നാലെയാണ് അഭിപ്രായപ്രകടനം. കാലാവധി തീർന്ന മുറയ്ക്കാണ് മസ്ക് സ്ഥാനമൊഴിഞ്ഞതെങ്കിലും അതിനു മുന്പായി ഈ ബില്ലിനെ പരസ്യമായി വിമർശിച്ചിരുന്നു.