ന്യൂഡല്‍ഹി: ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ. പെൻഷൻ കുടിശിക കൊടുക്കാനുള്ള അവസരമായി സർക്കാർ കാണുന്നത് തെരഞ്ഞെടുപ്പു കാലമാണ്. അക്കാര്യമാണ് താൻ പറഞ്ഞതെന്ന് വേണുഗോപാൽ പ്രതികരിച്ചു.
തന്റെ പ്രസംഗത്തിലെ വാക്കുകൾ അടർത്തി എടുത്ത് സിപിഎം വളച്ചൊടിക്കുകയാണ്. പെൻഷൻ പരാമർശം വളച്ചൊടിച്ചാലും നിലമ്പൂരിൽ തിരിച്ചടിയാകില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ട തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്റെ ഒപ്പം വാര്‍ധക്യകാല പെന്ഷന് കൂടി കിട്ടിയിരുന്നു. രണ്ടുംകൂടി ചേര്‍ത്താണ് ലഭിച്ചിരുന്നത്. 1,500 രൂപയാണ് കിട്ടിയിരുന്നത്.
മള്‍ട്ടിപ്പിള്‍ പെന്ഷന് കിട്ടിയിരുന്നത് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായിരുന്നു. പെന്ഷന് പരിഷ്കരണം എന്നുപറഞ്ഞ് അത് ഒന്നാക്കിമാറ്റി. എന്നിട്ട് അത് ആയിരം രൂപയാക്കി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.