തൃശൂർ: പടിയൂരിൽ അമ്മയുടെയും മകളുടെയും മരണം കൊലപാതകമെന്ന് പോലീസ്. പടിയൂർ സ്വദേശി മണി(74), മകൾ രേഖ(43) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പോലീസ് സംശയം.
രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പുറകിലത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയാണ് സിന്ധു.
ഇരുവരും ജീവനൊടുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.