തുറവൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ തുറവൂര്‍ താലൂക്ക് ആശുപത്രി അത്യാസന്നനിലയില്‍. ഒപിയിലെത്തുന്ന ആയിരത്തോളം രോഗികള്‍ക്കു മരുന്നുകുറിക്കാന്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രം. വയോധികർ മുതല്‍ കുട്ടികള്‍ വരെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ പതിവുകാഴ്ചയാണിത്.
ആശുപത്രിയിലെ ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ പുറത്തെ വാടകമുറികളില്‍ സ്വകാര്യ പ്രാക്ടീസ് മുടക്കമില്ലാതെ പൊടിപൊടിക്കുമ്പോള്‍, പാവപ്പെട്ട രോഗികള്‍ വിദഗ്ധ ചികിത്സ കാത്ത് പെരുവഴിയില്‍ നില്‍ക്കേണ്ടിവരുന്നു. ബഹുനില കെട്ടിടം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് തുറവൂര്‍ താലൂക്ക് ആശുപത്രിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന തുറവൂര്‍ ഗവ. ആശുപത്രിയെ 2010ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
സാധാരണക്കാരുടെ
ഏക ആശ്രയം
ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല. സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 36 പേര് വേണ്ടിടത്ത് ഇപ്പോഴുള്ളത് ഏഴു പേര് മാത്രമാണ്. ജനറല്‍ മെഡിസിന് വിഭാഗത്തിലടക്കം ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. ഒരു നഴ്സ് തസ്തികയും ഒഴിഞ്ഞുകിടപ്പുണ്ട്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ആശുപത്രി അരൂര്‍ നിയോജകമണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ്. 1500 ലധികം പേരാണ് ദിവസേന ഒപിയില്‍ ചികിത്സതേടിയെത്തുന്നത്. ദേശീയപാതയോരത്തെ ആശുപത്രിയായതിനാല്‍ അപകടങ്ങളില്‍പ്പെട്ട് ദിവസേന 50ല്‍ അധികം പേര് അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ട്.
ഈ വിഭാഗത്തില്‍ ഒരു ഡോക്ടറാണ് പലപ്പോഴും ഡ്യൂട്ടിയിലുള്ളത്. ഇവിടെയും രോഗികള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട സ്ഥിതിയുണ്ട്. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഇല്ലാത്ത കാരണം പറഞ്ഞ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. പ്രസവ വിഭാഗത്തില്‍ ഒരു സ്ഥിരം ഡോക്ടര്‍ മാത്രമാണുള്ളത്. നിത്യേന 300 ഓളം പേര് ഈ ഒപിയിലെത്തുന്നുണ്ട്.
വീണാ ജോര്‍ജിന്
കത്ത്
സ്പെഷാലിറ്റി വിഭാഗങ്ങളായ ത്വക്ക്, അസ്ഥി, സര്‍ജറി, ഇഎന്‍ടി, കണ്ണ് എന്നിവയിലും ഡോക്ടര്‍മാരില്ല. വര്‍ക്കിംഗ് അറേഞ്ച്മെന്റിലുണ്ടായിരുന്ന കണ്ണ് ഡോക്ടര്‍ എറണാകുളത്തേക്ക് പോകുകയും ചെയ്തു. ഒരു സ്ഥിരം സ്റ്റാഫ് മാത്രമാണ് ഫാര്‍മസിയിലുള്ളത്. രാത്രിയില്‍ സേവനം ലഭ്യമല്ല. ലാബ്, എക്സ്റേ സൗകര്യങ്ങളും 24 മണിക്കൂര്‍ ലഭ്യമല്ല.
കാരുണ്യ ആരോഗ്യ ഇന്‍ഷ്വ റൻസ് പദ്ധതിയില്‍ ആശുപത്രിക്ക് ലഭിക്കേണ്ട ഒരു കോടി രൂപ ഇനിയും കിട്ടിയിട്ടില്ല. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന് കത്തു നല്‍കിയതായി ദലീമ ജോജോ എംഎല്‍എ പറഞ്ഞു.
എന്നാല്‍, തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോടികളുടെ കെട്ടിടനിര്‍മാണം മാത്രം നടത്തി ബന്ധപ്പെട്ടവര്‍ കമ്മീഷന് തട്ടുന്നതല്ലാതെ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റും നിയമിക്കാത്ത സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.