പനാജി: ഗോവയില്‍ താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പൗരന് പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം നല്കി. ജോസഫ് ഫ്രാന്‍സിസ് എ. പെരേര (78) എന്നയാൾക്കാണു മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ പനാജിയിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിലവില്‍ തെക്കന്‍ ഗോവയിലെ കാന്‍സുവാലിമില്‍ താമസിക്കുന്ന പെരേര സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കുന്ന ഗോവ സംസ്ഥാനത്തെ ആദ്യ വ്യക്തിയായി.
പെരേര വിവാഹം ചെയ്തതു ഗോവക്കാരിയായ മരിയയെയാണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതുവരെ ഇന്ത്യന്‍ പൗരത്വം നേടുന്നതില്‍ വിവിധ തടസങ്ങള്‍ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ തങ്ങള്‍ പൗരത്വത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മരിയ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് സിഎഎ വഴി പൗരത്വത്തിന് ഇവര്‍ അപേക്ഷിച്ചത്. പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 ബിയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചത്.
പോര്‍ച്ചുഗീസ് അധീനതയില്‍നിന്ന് ഇന്ത്യന്‍ സൈന്യം ഗോവ മോചിപ്പിച്ചതിനുമുമ്പ് 1960ലാണ് ജോസഫ് പെരേര ഉപരിപഠനാർഥം പാക്കിസ്ഥാനിലേക്കു കുടിയേറിയത്. പഠനശേഷം കറാച്ചിയിൽ ജോലിചെയ്തു. തുടര്‍ന്ന് അദ്ദേഹം 37 വര്‍ഷം ബഹറിനില്‍ ജോലി ചെയ്തു.
2013ല്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കാരിയായ ഭാര്യയോടൊപ്പം ഗോവയില്‍ താമസിക്കുകയാണ്. 1979ലാണ് അദ്ദേഹം പാക്കിസ്ഥാന് അവസാനമായി സന്ദര്‍ശിച്ചത്.