തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടുള്ള 120 കോടി പേരുടെ വിവരം സൈബർ അധോലോകമായ ഡാർക്ക്‌വെബിൽ വില്പനയ്‌ക്ക്. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ വലിയ വിവരച്ചോർച്ചയാണിത്. ഒറ്റയടിക്ക് ലക്ഷങ്ങളുടെ വിവരം ചോർത്തുന്ന വെബ് സ്ക്രാപ്പിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കളെയാകെ ഇത് ആശങ്കയിലാക്കുന്നു.
ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ, വീഡിയോ, പാസ്‌വേഡുകൾ, സ്ഥലം, വയസ്, ബന്ധുവിവരം, മെയിൽ ഐ.ഡി തുടങ്ങിയവയാണ് ചോർത്തിയത്. ഇതിലൂടെ ബാങ്ക്, ആധാർ, ക്രെഡിറ്റ് കാർഡ്, എ.ടി.എം കാർഡ് വിവരങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാം. ഫേസ്ബുക്കിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലുള്ള പഴുതുകളാണ് ദുരുപയോഗിച്ചത്. ബൈറ്റ് ബ്രേക്കർ എന്ന പ്രൊഫൈലിലാണ് ഡാർക്ക്‌വെബിന് വിവരങ്ങൾ വിറ്രത്.
വിവരങ്ങൾ വിൽക്കാൻ പണവും ക്രിപ്റ്റോകറൻസിയുമെല്ലാം ഡാർക്ക്‌വെബ് കൈപ്പറ്റുന്നുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങൾക്കായും വിവരങ്ങൾ വിൽക്കുന്നു. ലഹരി ഉത്പന്നങ്ങൾ പകരം നൽകാമെന്ന വാഗ്‌ദാനത്തിൽ വിദ്യാർത്ഥികളും ഫേസ്ബുക്ക് വിവരങ്ങൾ ഹാക്ക് ചെയ്യുന്നുണ്ട്. അതേസമയം കുറ്റവാളികളെ കണ്ടെത്താൻ പ്രയാസമാണ്. സൈബർ രംഗത്തെ ഗവേഷകരായ സൈബർ ന്യൂസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ചോർത്തൽ ആപൽക്കരം
സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രമുൾപ്പെടെ നിർമ്മിക്കാനാണ് വിവരങ്ങൾ ചോർത്തുന്നത്. ഇതിനായി നിർമ്മിതബുദ്ധിയും ഉപയോഗപ്പെടുത്തുന്നുണ്ട്. വേം ജി.പി.ടി പോലുള്ള അനധികൃത എ.ഐ ടൂളുകളാണ് ഉപയോഗിക്കുന്നത്. വ്യക്തിവിവരം കമ്പനികൾക്ക് വിറ്റ് ബിസിനസ് സർവേയുടെയും അഭിപ്രായ രൂപീകരണത്തിന്റെയും ഭാഗമാക്കും. ബാങ്ക് വിവരമുപയോഗിച്ച് പണം തട്ടും.
മുൻകരുതൽ?
1. സ്വകാര്യവിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കുക
2. പാസ്‌വേഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുക
3. സൈബർ ഹെല്പ്നമ്പർ 1930
‘സൈബർ ഫൊറൻസിക് അനാലിസിലൂടെ എങ്ങനെയൊക്കെ വിവരച്ചോർച്ചയെന്ന് കണ്ടെത്താം. അതിന് സമയമെടുക്കും. പണവും ചെലവാകും. അതിനാൽ ജാഗ്രതയോടെ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കണം”.
– അഡ്വ. റെജി വസന്ത്, സൈബർ ഫോറൻസിക് വിദഗ്ദ്ധൻ