കൊളോൺ: രണ്ടാം ലോകമഹായുദ്ധകാലത്തെ മൂന്നു ബോംബുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജർമൻ നഗരമായ കൊളോണിൽ പരിഭ്രാന്തി. മുൻകരുതലെന്ന നിലയിൽ 20,500 ത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.
സെൻട്രൽ കൊളോണിലെ ഡെയുറ്റ്സിലെ തുറമുഖ പരിസരത്താണ് തിങ്കളാഴ്ച അമേരിക്കൻ നിർമിതവും 20 ടൺ ഭാരമുള്ള രണ്ട് ബോംബുകളും പത്തു ടൺ ഭാരമുള്ള മറ്റൊരു ബോംബും കണ്ടെത്തിയത്. ഇതെത്തുടർന്ന് പ്രദേശം അപായമേഖലയായി പ്രഖ്യാപിച്ച് സീൽ ചെയ്തു.
പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. പ്രദേശത്തുനിന്ന് എല്ലാവരെയും ഒഴിപ്പിച്ചശേഷം ബോംബുകൾ നിർവീര്യമാക്കുന്ന നടപടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ തകർന്ന കൊളോൺ, ബർലിൻ പോലുള്ള ജർമൻ നഗരങ്ങളിൽ പൊട്ടിത്തെറിക്കാത്ത ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷി രാജ്യങ്ങൾ കൊളോൺ നഗരത്തിനുനേരെ 262 തവണയാണ് ബോംബാക്രമണം നടത്തിയത്.
20,000 പേർ കൊല്ലപ്പെടുകയും നഗരം നാമാവശേഷമാകുകയും ചെയ്തു. പഴയ നഗരത്തിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും 150 പള്ളികളിൽ 91 എണ്ണവും നശിപ്പിക്കപ്പെട്ടു. പൊട്ടാത്ത ബോംബുകൾ കണ്ടെത്തുന്നതിനാൽ ഇടയ്ക്കിടയ്ക്ക് ആളുകളെ ഒഴിപ്പിക്കാറുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കൻ ബോംബ് കണ്ടെത്തിയപ്പോൾ ഏകദേശം 10,000 താമസക്കാരെ ഒഴിപ്പിച്ചു. ഡിസംബറിൽ മറ്റൊരു ബോംബ് കണ്ടെത്തിയപ്പോൾ 3,000 പേരെയും ഒഴിപ്പിച്ചിരുന്നു.