ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി ജൂലൈ ഒന്‍പതു വരെ നീട്ടി. നേരത്തേ അനുവദിച്ച ജുഡീഷൽ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഡൽഹി കോടതി കസ്റ്റഡി നീട്ടിയത്.
റാണയുടെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഈമാസം ഒന്‍പതിനകം ആരോഗ്യസ്ഥിതിയുടെ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിലധികൃതരോട് എൻഐഎ കോടതി പ്രത്യേക ജഡ്ജി ചന്ദർജിത് സിംഗ് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് റാണയെ കോടതിമുന്പാകെ ഹാജരാക്കിയത്.
കൈമാറുന്നതിനെതിരേ റാണ സമർപ്പിച്ച ഹർജി അമേരിക്കൻ കോടതി തള്ളിയതോടെ കഴിഞ്ഞ ഏപ്രിൽ പത്തിനാണ് എൻഐഎ റാണയെ ഇന്ത്യയിൽ എത്തിച്ചത്. അന്നുമുതൽ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് റാണയെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.