കൊച്ചി: എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടോയോടെയാണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കനത്ത മഴയുണ്ടായിരുന്ന സമയമായതിനാല്‍ വലിയ ഗതാഗതക്കുരുക്കാണ് പാലത്തില്‍ അനുഭവപ്പെട്ടിരുന്നത്. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് റോഡിലെ കുഴികളെക്കുറിച്ച് വിവരിച്ചതോടെ സുരേഷ് ഗോപി റോഡിലിറങ്ങി കുഴികള്‍ പരിശോധിച്ചു.
പിന്നാലെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച അദ്ദേഹം കുഴിയടക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതായി സുരേഷ് ഗോപി പറഞ്ഞു.