ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ഇന്നു വൈകിട്ട് ഏഴുമണിക്കാണ് കൂടിക്കാഴ്ച.
നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, മുൻ അംബാസഡർമാർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അന്‍പതിലധികം അംഗങ്ങൾ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു.
കോൺഗ്രസിന്റെ ശശി തരൂർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ അടങ്ങുന്ന ഏഴു ഗ്രൂപ്പുകളാണ് സർവകക്ഷി പ്രതിനിധി സംഘത്തിലുള്ളത്. ഭീകരതക്കെതിരേയുള്ള ഇന്ത്യയുടെ നയം മുന്നോട്ടുവയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമം ഇവർ പൂർത്തിയാക്കി.
ജമ്മു കാഷ്മീരിലെ പഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെതിരേയുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണു പ്രതിനിധി സംഘം രൂപീകരിച്ചത്. തുടർന്ന് ഏഴു എംപിമാരെ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.