ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു.
യുദ്ധത്തിൽ വധിച്ച ഹമാസ് നേതാക്കളുടെ പട്ടിക പാർലമെന്റിൽ വായിക്കവേയാണ് ഇസ്രേലി സേന മുഹമ്മദ് സിൻവറിനെ ഉന്മൂലനം ചെയ്തതായി നെതന്യാഹു പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ വധിക്കപ്പെട്ട ഹമാസ് തലവൻ യഹ്യ സിൻവറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ്. യഹ്യക്കുശേഷം ഹമാസിനെ നയിച്ചത് മുഹമ്മദായിരുന്നു.
കഴിഞ്ഞയാഴ്ച തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള യൂറോപ്യൻ ആശുപത്രിക്കു നേർക്കുണ്ടായ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ബോംബാണ് ഇസ്രേലി സേന ഇവിടെ പ്രയോഗിച്ചത്.