ന്യൂഡൽഹി: ലഘുകുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇനി ഡൽഹിയിൽ സാമൂഹ്യസേവനവും ശിക്ഷയായി ലഭിക്കും.
ഔദ്യോഗിക തീരുമാനങ്ങളെ സ്വാധീനിക്കാനായുള്ള ആത്മഹത്യാശ്രമം, പൊതുപ്രവർത്തകരുടെ അനധികൃത വ്യാപാരം, പൊതുനോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരിക്കൽ, 5000 രൂപയിൽ താഴെയുള്ള ആദ്യ മോഷണം, മദ്യപിച്ച് പൊതുജനങ്ങളെ ശല്യം ചെയ്യൽ, അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കാണ് കോടതികൾ ഇനി സാമൂഹ്യസേവനം ശിക്ഷയായി നൽകുക.
ആശുപത്രി വൃത്തിയാക്കൽ, ലൈബ്രറിയിൽ പുസ്തകങ്ങൾ ക്രമീകരിക്കൽ, പൊതു പാർക്കുകൾ വൃത്തിയാക്കൽ എന്നിവയായിരിക്കും സാമൂഹ്യസേവനത്തിന്റെ ഭാഗമായുള്ള ശിക്ഷ.
ശിക്ഷയുടെ ഗൗരവമനുസരിച്ച് ഒരു ദിവസത്തിനും 31 ദിവസത്തിനുമിടയിലോ അതല്ലെങ്കിൽ 40 മുതൽ 240 മണിക്കൂറുകൾക്കിടയിലോ ഉള്ള സാമൂഹ്യസേവനം കോടതിക്കു ശിക്ഷയായി നൽകാം.