ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാത്തിടത്തോളം നീതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് കോണ്ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രതികളെ അന്നത്തെ യുപിഎ സർക്കാർ കൈകാര്യം ചെയ്ത രീതി താരതമ്യം ചെയ്തുകൊണ്ടായിരുന്നു കോണ്ഗ്രസിന്റെ ആരോപണം.
26 പേരുടെ ജീവനെടുത്ത തീവ്രവാദികൾ ഇപ്പോഴും നിയമത്തിന്റെ കണ്ണിൽപ്പെടാതെ സ്വതന്ത്രമായി നടക്കുന്നത് കേന്ദ്രസർക്കാരിന്റെ പരാജയമാണെന്ന് കോണ്ഗ്രസ് സമൂഹമാധ്യമ വിഭാഗം ചെയർപേഴ്സൺ സുപ്രിയ ശ്രീനേറ്റ് എഐസിസി ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇന്ത്യ -പാക് സംഘർഷത്തിൽ നമ്മുടെ സഖ്യകക്ഷികൾ പോലും അനുകൂലമായി സംസാരിക്കാത്ത സാഹചര്യത്തിൽ നയതന്ത്രപരമായി മറ്റു രാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യ ഒറ്റപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ വിദേശ നയത്തിന്റെ സന്പൂർണ തകർച്ചയ്ക്കും പരാജയത്തിനും രാജ്യം വലിയ വില നൽകുകയാണ്. നയതന്ത്രപരമായി ഇന്ത്യ ഒറ്റപ്പെടുന്പോൾ ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ ബഹുരാഷ്ട്ര ഏജൻസികളിൽനിന്ന് പാക്കിസ്ഥാന് പിന്തുണയും സാന്പത്തിക സഹായവും ലഭിക്കുന്നു.
ഇന്ത്യ കാര്യമായി സ്വാധീനം ചെലുത്തിയിരുന്ന ഇത്തരം അന്താരാഷ്ട്ര ഏജൻസികൾക്കുമുന്നിൽ നമ്മൾ ഇപ്പോൾ വെറും കാഴ്ചക്കാർ മാത്രമാണ്. വിദേശ നയമെന്നാൽ സമൂഹമാധ്യമത്തിൽ റീൽസുകൾ ഇടുന്നതല്ല, മറിച്ച് എല്ലാറ്റിനുമുപരിയായി ദേശീയ താത്പര്യം നിലനിർത്തുകയെന്നതാണ്. പ്രധാനമന്ത്രി 90 രാജ്യങ്ങൾ സന്ദർശിച്ചു. ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യുക മാത്രമാണ് അതുകൊണ്ടുണ്ടായ ഗുണമെന്നും സുപ്രിയ കുറ്റപ്പെടുത്തി.
ഇന്ത്യൻ പ്രതിനിധിസംഘം സന്ദർശിച്ച ഒരു രാജ്യംപോലും ഇന്ത്യയെ അനുകൂലിക്കുകയോ പാക്കിസ്ഥാനെ അപലപിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യ-പാക് വെടിനിർത്തലിൽ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിനൊന്നു തവണയാണ് പരസ്യമായി പറഞ്ഞത്. എന്നാൽ ഇതിനെപ്പറ്റി പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും സുപ്രിയ ശ്രീനേറ്റ് ചൂണ്ടിക്കാട്ടി.