പിവി അൻവറിന്റെ വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിലെടുക്കണം; വാദിച്ച് കെ സുധാകരൻ

തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്ലീം ലീഗിന് അൻവറിനെ കൊണ്ടുവരുന്നതിൽ താൽപര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
‘പിവി അൻവറിന്റെ പാർട്ടി പ്രവേശനം സംബന്ധിച്ച് കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. ആ തീരുമാനം പ്രതിപക്ഷ നേതാവ് ഒറ്റയ്‌ക്കെടുക്കേണ്ടതല്ല. പാർട്ടിയുടെ നേതൃത്വം മൊത്തമായാണ് ആ തീരുമാനം എടുക്കേണ്ടത്. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുതിർന്ന നേതാക്കൾ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ച അനിവാര്യമാണ്. അത് എത്രയും പെട്ടെന്ന് നടക്കുമെന്നാണ് വിശ്വാസം’- സുധാകരൻ പറഞ്ഞു.
അൻവറിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവ് അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചില്ലെന്ന ചോദ്യത്തിന്, ‘വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളും ഒരു പാർട്ടിക്കകത്ത് പലനേതാക്കൾക്കും ഉണ്ടാകും. അദ്ദേഹം പറയുന്നത് പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ല. വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കാം. ആ അഭിപ്രായം മാത്രമാണ് വരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ ബലാബലം പരിശോധിക്കുന്ന മാനദണ്ഡമെന്ന് കരുതുന്നത് തെറ്റ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ തിരിച്ചടിയായിരിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായം അൻവറിനെ മുന്നണിയിലേക്ക് കൊണ്ടുവന്ന് യുഡിഎഫിനൊപ്പം നിർത്തണമെന്നാണ്’- സുധാകരൻ പറഞ്ഞു.
എന്നാൽ പിവി അൻവർ വിഷയത്തിൽ താൻ പറഞ്ഞ വാക്കുകൾ വ്യക്തിപരമല്ലെന്നും കോൺഗ്രസിന്റെ തീരുമാനമാണെന്നുമാണ് വിഡി സതീശൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പിവി അൻവറാണ് തീരുമാനിക്കേണ്ടതെന്നാണ് വിഡി സതീശൻ പറഞ്ഞത്. അഭിപ്രായ വ്യത്യാസം പറഞ്ഞ സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായും സഹകരിക്കുമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. സഹകരിച്ചാൽ ഒന്നിച്ചുപോകും. അൻവർ തീരുമാനമെടുത്ത ശേഷം യുഡിഎഫ് അഭിപ്രായം പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.