കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളേക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ അംഗവും കൃത്യമായി വിലയിരുത്തണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ കാണാനുള്ള നീക്കം നടന്നിരുന്നു.
എന്നാൽ അമ്മയിലെ ചില അംഗങ്ങൾ എതിർത്തതു മൂലമാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ പേരുകളും പുറത്തുവരണം. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഫെഫ്കയുടെ അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ വരുന്നുണ്ട്.
ഇക്കാര്യത്തിൽ മുൻനിലപാട് തന്നെയാണ് സംഘടനയ്ക്ക് ഉള്ളതെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫെഫ്കയിലെ വിവിധ സംഘടനകളുടെ യോഗം നടന്നു വരികയാണ്. ഇതിനകം നാലു സംഘടനകളുടെ യോഗം കഴിഞ്ഞു.
ഓരോ യൂണിയനും റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വിശകലനം നടത്തും. അതിനുശേഷം അവ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.