കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നല്‍കിയില്ലെന്ന് ആരോപിച്ച് സിസ തോമസ് നല്കിയ ഹർജിയിലാണ് കോടതി ഉത്തരവ്. അച്ചടക്ക ലംഘനത്തിലെ അന്വേഷണം എന്ന പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെന്ഷന് തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞ്. സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സിസാ തോമസിന് ആനുകൂല്യം നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു.