ഇന്ത്യയുടെ സൈനിക നേട്ടങ്ങൾക്ക് തെളിവ് ചോദിച്ച് കോൺഗ്രസ്, നേതാക്കളുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിനെതിരെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും പരാമർശത്തിനെതിരെയാണ് ബിജെപി നേതാക്കാളായ അമിത് മാളവ്യയും സംബിത് പത്രയും കടന്നാക്രമിച്ചത്. ‘ഒരു റാഫേൽ വിമാനം തകർന്നിരുന്നെങ്കിൽ അവശിഷ്ടങ്ങളും തെളിവുകളും ഉണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല’.
കോൺഗ്രസിനെതിരെ സംബിത് പത്ര പറഞ്ഞു. ഇന്നലെ തെലങ്കാനയിൽ നടന്ന ഒരു റാലിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
പാകിസ്ഥാൻ എത്ര റാഫേൽ ജെറ്റുകൾ വെടിവച്ചു വീഴ്ത്തി? ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഇരു നേതാക്കളും അപക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പാകിസ്ഥാൻ ഇന്ത്യയുടെ ഒരു റാഫേൽ വിമാനം വെടിവച്ചിട്ടിരുന്നെങ്കിൽ, അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളിലൂടെ , അവശിഷ്ടങ്ങൾ, സ്ഥിരീകരിക്കാൻ തക്കവണ്ണമുള്ള വ്യക്തമായ തെളിവുകൾ ഉണ്ടാകുമായിരുന്നുവെന്ന് സംബിത് പത്ര പറഞ്ഞു, ഇന്ത്യയുടെ സൈനിക നടപടിയുടെ തെളിവ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ ആവർത്തിച്ചുള്ള ആവശ്യങ്ങളെ പരാമർശിച്ചായിരുന്നു പത്രയുടെ പ്രതികരണം.
നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നതിനുപകരം, കോൺഗ്രസ് നേതാക്കൾ വാട്സ്ആപ്പ് ഫോർവേഡുകളിൽ നിന്നോ സോഷ്യൽ മീഡിയ ഊഹാപോഹങ്ങളിൽ നിന്നോ അല്ലെങ്കിൽ തങ്ങളുടേതായ ഭാവനയിൽ ഉരുത്തിരിഞ്ഞ് വരുന്ന വാർത്തകളെയാണ് ആശ്രയിക്കുന്നത്. അവർ ഇന്ത്യയുടെ പ്രതിപക്ഷത്തേക്കാൾ പാകിസ്ഥാന്റെ പിആർ സംഘങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.
ഇന്ത്യയുടെ സൈനിക നേട്ടങ്ങളെ ചോദ്യം ചെയ്തതിനാണ് കോൺഗ്രസ് പാർട്ടിയെ അദ്ദേഹം പരിഹസിച്ചത്. പാകിസ്ഥാൻ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് ഇപ്പാേൾ കോൺഗ്രസ് പാർട്ടി സൗകര്യപൂർവ്വം ചോദിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.