കണ്ണൂർ: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കുമെന്ന് തലശേരി അതിരൂപതാ പ്രോട്ടോ സിഞ്ചെലൂസ് മോൺ. ആന്റണി മുതുകുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷമായ സമൂഹബലിമധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച്ബിഷപ് എമരിറ്റസുരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണു പ്രഖ്യാപനം.
പ്രഖ്യാപനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസ്തിക്കു സ്വീകരണം നൽകി വാഹനങ്ങളുടെ അകന്പടിയോടെ വിളക്കന്നൂരിലേക്കു നീങ്ങും. വിളക്കന്നൂർ ടൗണിൽ സ്വീകരണം നൽകിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറയും. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്തി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യും.
മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വായിക്കും. തുടർന്നു നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും.
ഉച്ചകഴിഞ്ഞ് 3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. പതിനായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും.
തിരുവോസ്തിയിലെ ഛായാചിത്രം ദർശിക്കാൻ എല്ലാ വർക്കും അവസരം ഒരുക്കിയതായി മോൺ. ആന്റണി മുതുകുന്നേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ തലശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ. ഡോ. ഫിലിപ്പ് കവിയിൽ, മീഡിയ കോ-ഓർഡിനേറ്ററും കരയത്തുംചാൽ പള്ളി വികാരിയുമായ ഫാ. ജോസഫ് ഓരത്തേൽ, വിളക്കന്നൂർ ഇടവക കോ-ഓർഡിനേറ്റർ സണ്ണി പോത്തനാംതടത്തിൽ എന്നിവർ പങ്കെടുത്തു.